പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയില്‍

കോട്ടയത്ത് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെൻ്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം.

തലയോലപ്പറമ്പ് സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോള്‍ (22) ആണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. 

പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം.

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷ എഴുതാനാണ് കോളേജില്‍ എത്തിയത്. സഹപാഠിയായ യുവാവ് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച്‌ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.

നേരത്തെ തന്നെ പരീക്ഷഹാളില്‍ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.