ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാൻ മുടി നീട്ടിവളർത്തുന്ന മിടുക്കൻമാർ
മാനവീകതയുടെ ‘കുഞ്ഞു’ മാതൃകകളായി നാടിനും സ്കൂളിനും അഭിമാനമായി മൂന്ന് ആൺകുട്ടികൾ. ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാൻ മുടി നീട്ടി വളർത്തുകയാണ് പയ്യന്നൂർ ബി.ഇ.എം.എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അമൽ, അമൻ എന്നീ ഇരട്ട സഹോദരന്മാരും, ഒന്നാം ക്ലാസുകാരനായ വിധുനന്ദ് വിപിനും.
രണ്ട് വർഷം മുമ്പ് ലോക്ക് ഡൗൺ സമയത്ത് നീണ്ടു വളർന്ന മുടി പിന്നീട് വെട്ടിയിട്ടില്ല. മാതാ പിതാക്കളുടെ നിർദ്ദേശാനുസരണം കുട്ടികൾ മുടി നീട്ടി വളർത്തുകയും ക്യാൻസർ രോഗികൾക്കായി ദാനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ആൺകുട്ടികൾ പെൺകുട്ടികളെ പോലെ മുടി വളർത്തുന്നത് കണ്ട് പലരും കളിയാക്കിയതായി കുട്ടികൾ പറഞ്ഞു.
എന്നാൽ ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെന്നും ഇവർ പറയുന്നു. മാതാപിതാക്കൾക്ക് പുറമേ സ്കൂളിലെ അദ്ധ്യാപകരുടെ പിന്തുണയും ഇവർക്കുണ്ട്. കണ്ടോത്ത് പങ്ങടത്തെ വിനോദ്- ഷൈമ ദമ്പതികളുടെ മക്കളാണ് അമലും,അമനും. വിപിൻ്റേയും സഫീറയുടേയും മകനാണ് വിധുനന്ദ് വിപിൻ.