പഫ്‌സ്‌ വേണ്ട, ഇലയട മതി

പഫ്‌സും ബർഗറും ഷവർമയും നിറയുന്ന കുട്ടികളുടെ ജങ്ക്‌ രുചി കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സുരക്ഷിതവും പോഷക സമൃദ്ധവുമായ ആഹാര പരിപാടിയിൽ (സേഫ്‌ ആൻഡ്‌ ന്യൂട്രീഷ്യസ്‌ പ്രോഗ്രാം അറ്റ്‌ സ്‌കൂൾ) കൂടുതൽ ബോധവൽക്കരണ ക്ലാസ്‌ നടത്താനാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അധികൃതരുടെ തീരുമാനം.

കോവിഡ്‌ പശ്‌ചാത്തലത്തിൽ സ്‌കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈനായി ബോധവൽക്കരണം നടത്തുകയാണ്‌ ലക്ഷ്യം.
ഒമ്പത്‌ മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ്‌ ആരോഗ്യ പ്രദമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച്‌ ക്ലാസ്‌ നൽകുന്നത്‌.

ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ കുട്ടിക്കാലത്ത്‌ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതിനെ കുറിച്ച് ബോധവൽക്കരിക്കും. പൊറോട്ടയും പഫ്‌സും ഷവർമയും പിസയും ശീതള പാനീയങ്ങളും നാവിന്‌ രുചി പകരുമ്പോൾ നാം ഉള്ളിലേക്ക് എടുക്കുന്ന അമിത ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവിനെ കുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങളാണ്‌ ക്ലാസിലുണ്ടാവുക.

പകരം ഇലയടയും അവിൽ നനച്ചതും പഴം പുഴുങ്ങിയതും അടക്കമുള്ള നാടൻ രുചികൾ ശീലം ആക്കേണ്ടതിനെ കുറിച്ചും ക്ലാസ്‌ നടക്കും. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരും പോഷക ആഹാര വിദഗ്‌ധരുമാണ്‌ ക്ലാസെടുക്കുന്നത്‌.
ആഹാരം അതിന്റെ പോഷക മൂല്യം അനുസരിച്ച്‌ തെരഞ്ഞെടുത്ത്‌ കഴിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം.

കുട്ടികൾ വഴി കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ഈ സന്ദേശമെത്തിക്കും. പരിപാടിയുടെ തുടർച്ചയായി സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ അംബാസിഡറായി ഒരു വിദ്യാർഥിയെ തെരഞ്ഞെടുക്കും. നിലവിൽ കണ്ണൂർ ജില്ലയിൽ 50 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന്‌ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമീഷണർ വി.കെ.പ്രദീപ്‌കുമാർ പറഞ്ഞു.