സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കണ്ണൂരില്‍

കണ്ണൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. ഏകദേശം രണ്ട് കിലോയോളം എം.ഡി.എം.എയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പ്രതികളുടെ കൈയ്യില്‍ നിന്നും ഏകദേശം രണ്ട് കിലോയോളം MDMA, OPM 7.5 ഗ്രാം, ബ്രൗൺ ഷുഗര്‍ 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടി രൂപക്ക് മുകളില്‍ വില വരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവ.

പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്‍റെ വില ഇനിയും കൂടാനാണ് സാധ്യത. അഫ്സല്‍ വ: 37/22 തൈവളപ്പില്‍ ഹൌസ്, കൊയ്യോട്, ഭാര്യ ബള്‍ക്കീസ് വ: 28/22 ഡാഫോഡില്‍സ് വില്ല, കപ്പാട് എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരിലേക്ക് തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വച്ച് കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ പാര്‍സല്‍ ഓഫീസില്‍ നിന്നും പ്രതികള്‍ സാധനം കൈപ്പറ്റുമ്പോള്‍ ആണ് പോലീസ് പിടികൂടിയത്. പ്രതി ബള്‍ക്കീസിന് നേരത്തെ എടക്കാട് പോലീസ് സ്റ്റേഷനില്‍ മറ്റൊരു മയക്കുമരുന്ന് കേസ് ഉണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS അറിയിച്ചു.

വാട്സാപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നിന് ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ച ശേഷം അവര്‍ പറയുന്ന സ്ഥലത്ത് ചെറിയ പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ച് പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ച് വന്നിരുന്നത്. കണ്ണൂരിലെ പ്രധാന മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായ പ്രതികള്‍.

ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് പുറമെ സബ്ബ് ഇന്‍സ്പെക്ടര്‍ മഹിജന്‍, ASI മാരായ അജയന്‍, രഞ്ജിത്, സജിത്ത്, SCPO മുഹമ്മദ്, സറീന, CPO മാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്ന് വേട്ടയുടെ സംഘത്തിൽ ഉണ്ടായിരുന്നു.

കണ്ണൂര്‍ ടൗൺ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു. ഇതിന്‍റെ പിന്നിലെ കണ്ണികളെ കണ്ടെത്തുന്നതിന് വേണ്ടി വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.