അകത്തെ ദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കും, വാഹനങ്ങളെ നിരീക്ഷിക്കാൻ അത്യാധുനിക ക്യാമറകൾ

ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകൾ ഇന്ന് മുതൽ കാസർകോട് മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.

ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഈ ക്യാമറകൾ. ഓട്ടമാറ്റിക്കായി നിയമ ലംഘനം പിടികൂടുന്ന ക്യാമറകൾ ആദ്യമായാണ് ജില്ലയിൽ ഒരുക്കിയത്.

മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമേയാണ് പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകൾ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂർത്തിയായി.

കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളും പാർക്കിങ്‌ നിയമ ലംഘനങ്ങളും കണ്ടെത്താൻ കഴിയും വിധം ഈ ക്യാമറകൾ ക്രമീകരിക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസ്സമാകില്ല.

ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്ര വാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും. കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിൽ നിന്ന് നിയമ ലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടമാറ്റിക്കായി തയാറാകും.

800 മീറ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ക്യാമറയിൽ ഒപ്പിയെടുക്കാൻ സാധിക്കും. 4 മീറ്റർ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.

വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നൽകും. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും.