ക്യു നെറ്റ് കോടികളുടെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് ; യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഓൺലൈൻ മണി ചെയിൻ മാതൃകയിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുക ആയിരുന്ന സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിനി പി.സിതാര മുസ്തഫ (24) ഭർത്താവ് എം.കെ.സിറാജുദ്ദീൻ (28), തൃശൂർ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാൻ (30) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ. സി.പി.ടി.കെ.രത്നകുമാറിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ രാജീവൻ, എ.എസ്.ഐ അജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, പ്രമോദ്, സജിത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ക്യുനെറ്റ്മണി ചെയിൻ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിൻ്റെ (24) പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്.

2021 സപ്തംബർ മാസം 10ന് ആണ് സംഘത്തിൻ്റെ തട്ടിപ്പിൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15,000 രൂപ വീതം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

കേസെടുത്ത പോലീസ് സാമ്പത്തിക തട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച് ഒളിവിൽ കഴിയുക ആയിരുന്ന ദമ്പതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരിൽ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്.

പിടിയിലായ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണത്തും, എടക്കാട് സ്റ്റേഷനിലും കേസുകളുണ്ട്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘം അനേകം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പോലീസ് നൽകുന്ന സൂചന.